31 January 2009

അനന്തബിന്ദു

തന്മാത്രകളിലലഞ്ഞു പിന്നെയും അണുകണങ്ങളിലരിച്ചുനോക്കി ഞാ‌ന്‍‌
ഉദയസൂര്യന്റെ നൃണഛവിയിലും ഖനിജരത്നപ്രഭാപഥത്തിലും
തിരഞ്ഞു ഞാനെന്റെ ഹൃദയഗേഹവും ഒളിനിലാവിന്റെ ധവളമേനിയും
പവനവാഹിത സുഗന്ധരേണുവില്‍‌ കടന്നുപാറി അലഞ്ഞു പിന്നെയും

മൃദുജലാവഹ ധവളമേഘവും കറുത്തവാനിലെ ഒളിക്കവാടവും
ധവളപര്‍ണ്ണിത നിഗൂഢസൌരഭ്യ കുസുമഗര്‍ഭവും തിരഞ്ഞുനോക്കി ഞാന്‍‌
ത്വരിതശാസ്ത്രപ്രഭാതലത്തിലും തെരുവുവക്കിലെ അഴുക്കുചാലിലും
അലഞ്ഞുനോക്കിഞാനഭൗമസത്യത്തിന്നുറവുതേടുവാനുണര്‍‌ന്നവാഞ്ഛയാല്‍‌

കുറച്ചുദൂരെയായ് തെളിഞ്ഞ വീഥികളടുത്തുചെല്ലുമ്പോളകന്നുനീങ്ങുന്നു
ധര്‍മ്മനീതി സദൃശ്യവാക്ക്യങ്ങള്‍‌ തെല്ലിടനിന്നൊഴിഞ്ഞുപോകുന്നു
കര്‍മ്മകാണ്ഡവും കര്‍മ്മനിഷ്ഠയും യന്ത്രലോകത്തിലലിഞ്ഞുതീരുന്നു
ഒഴുക്കിലൂടെഞാനൊഴുകി വീണ്ടുമാ ചുഴിക്കയത്തിലുഴന്നുപോകുന്നു

അനന്തബിന്ദുവിലലിഞ്ഞുചേരുവാന‌ടങ്ങിടാത്തയെന്നഭിനിവേശത്താല്‍
തുടിപ്പുമാനസം വെളിച്ചമാണെന്നുകരുതിയഗ്നിയിലെരിച്ചുചിറകുകള്‍‌
അടുത്തുനിന്നുനീ വിളിപ്പുപിന്നെയും ഒളിച്ചിടുന്നുതത്ക്ഷണത്തിലിപ്പൊഴും
അനന്തബിന്ദുവേ അസീമജ്യോതിയേ സ്വയം ജ്വലിക്കുവാന്‍‌ കരുണനല്‍കണേ.

30 January 2009

മാലാഖ

മാലാഖമാരെ ഞാന്‍‌ കണ്ടിട്ടില്ലൊരിക്കലും
ആതുരസേവനത്തിന്റെ ജീവിത വഴികളില്‍

ഇന്നലെ ഇതാദ്യമായ്‌ കണ്ടൊരു മാലാഖയെ
ശുഭ്രവസ്ത്രത്തിന്‍‌ ശോഭ മനസ്സില്‍ നിറച്ചുള്ളോള്‍‌

കൃസ്തുവിന്‍‌രക്തതിനാല്‍‌ കഴുകിവെടിപ്പിച്ച
മുത്തുകള്‍‌ പോലെ കണ്ണ് കവിളില്‍‌ മന്ദസ്മിതം

ചുറ്റുപാടെല്ലാം നറുമണത്താല്‍‌ നിറച്ചവള്‍ ‌
സുസ്മേരവദനയായെന്മുന്നിലണയവെ

ആശ്ചര്യചകിതനായ് നോക്കി ഞാനവളുടെ
പാദങ്ങള്‍‌ ചലിപ്പതുപോലുമറിയാതെ

വര്‍ഷത്തിന്‍‌ മണിമുത്തുപോലുള്ള ശബ്ദത്താലെ
തല്‍ക്ഷണം നീക്കിയെന്റെ വ്യാകുലകളെയവള്‍‌

സ്പര്‍ശനമാത്രയില്‍‌ കുഞ്ഞായ് മാറി ഞാനറിയാതെ
ദു:ഖങ്ങളെല്ലാം ദൂരെ ഓടിയകന്നുപോയ്

ദൃഷ്ടിയില്‍‌ പ്രകാശമായ്‌പതിച്ച രൂപമെന്നില്‍‌
നിശ്ചലതരങ്കമായ് ലയിച്ചുനിറയവെ

കാരുണ്ണ്യവാന്‍‌ ക്രിസ്തു കണ്ണിമയ്ക്കാതെന്നെ
നോക്കുന്നുവോ എന്നുതോന്നി എനിക്കപ്പോള്‍‌

നിറയും പ്രഭയിനാല്‍‌ മറയും ബോധത്തില്‍‌ ഞാന്‍‌
തിരഞ്ഞു ആണിപഴുതാ മൃദുഹസ്തങ്ങളില്‍‌

നെറ്റിയില്‍ തുണിയിനാല്‍‌മൂടിയതൊരുപക്ഷെ
മുള്‍കിരീടത്താലേറ്റ മുറിവിന്‍‌ പാടാകുമോ

ചാട്ടവാറടിദുഃഖസൂചകമായ് വല്ലതും
ശേഷിപ്പതുണ്ടോ വീണ്ടുമാമൃദുതനയയില്‍‌

പൊട്ടിയവിലാപുറത്തിപ്പൊഴുമൊലിക്കുന്ന
രക്തത്തിന്‍‌കറയുണ്ടാമറിയില്ലെനിക്കൊന്നും.