15 June 2007

മറുനാടന്‍‌ ചായ

കര്‍ണ്ണപുടങ്ങളില്‍ കൈരളിയോതിയ മന്ത്രമതാദ്യം മാതാവ്
പിന്നെകേരള മണ്ണിന്‍ നറുമണമുതിരും മാനവമാഹാത്മ്യം
സുന്ദരസുരഭില മലയാളത്തിന്നുദയംമുതലസ്തമയംവരെയും
‌തെല്ലിലുമില്ലകുറവു നിനച്ചാല്‍‌ സന്ധ്യകളെല്ലാമഭിരാമം

മാനവതക്കപമാനമുണര്‍‌ത്തും മൌലികവാദക്ഷീരമതൂട്ടും‌
ജാതി മത ധന വൈരുദ്ധ്യങ്ങള്‍‌ മാനവഹൃദയം‌ കൈയ്യാളുമ്പോള്‍‌
ദ്രോഹത്തിന്നുപഹാരം‌ സ്നേഹം നല്‍‌കാനരുളിയ അമ്മേ നിന്നുടെ
മാറില്‍‌നിന്നുതിരുന്നോരമൃതപ്പാലു‌നുകര്‍‌ന്നുവളര്‍ന്നോര്‍‌ നാം

ഉയരുക ഉയരുക മാമലനാടെ അണിയുക നിന്റെ മഹത്ത്വകിരീടം
ധീരത സ്നേഹമകകാഴ്ചകളുടെ ശ്രോതസുനമ്മിലയല്‍‌ക്കാര്‍‌കാണ്‍‌കെ
സ്നേഹമയീ നിന്‍‌ സ്നേഹത്തിന്റെ കരുത്താര്‍‌ജ്ജിക്കാനുത്സുകരാകെ
അരുളുകനിന്റെയനുഗ്രഹവര്‍ഷം വളരാന്‍‌ നമ്മില്‍‌ സാഹോദര്യം

മഹതീ നിന്റെ വിയോഗവ്യഥാഭരനിമിഷം ദൂരെസഹിക്കാതായി
മനസ്സിനുള്ളില്‍‌ താലോലിക്കാനൊരുപിടിഓര്‍‌മയെടുക്കാനെത്തി
മലനാടിന്‍‌മണമേറ്റുകിടക്കാന്‍‌ കഴിയാത്തോരീ മറുനാടന്‍‌മാര്‍‌
ഇനിയൊരു കൂടികാഴ്ചവരേക്കും വിടപറയാം നെഞ്ചെരിവോടെ

അറിയാത്തേതോദിക്കില്‍ ആളുകളരുതാവചനം ഉരിയാടുമ്പോള്‍‌
കഥനം കല്‍ക്കണ്ടാക്കിയ നമ്മുടെ മലനാടമ്മയെയോര്‍മ്മിക്കാം
ഇനിയൊരുവരവിന്നഭിലാഷത്തിനിടയുണ്ടോയെന്നറിയാതിപ്പോള്‍‌
ഒരുനാരിഴയായ് ഇഴുകിചേര്‍ന്നീമധുരമുഹൂര്‍ത്തം വരിയുകയായ്നാം

ഉഷസ്സിന്നുല്ലാസക്കൊടിയേന്തിയ മഞ്ജുളമാരുത സ്പര്‍ശമതേല്‍ക്കേ
ഉണരാന്‍ വെമ്പും മൊട്ടിന്നരികെ കനികള്‍ കാഹള നാദമുതിര്‍ക്കെ
വിധിയെ ശിരസിലെഴുതിരമിക്കും നിയതി നടത്തിയ വഴിയേ വീണ്ടും
പിരിയുകയായ് നാം മറുനാട്ടിന്മകനായിട്ടീനിന്‍‌ മണ്ണില്‍‌നിന്നും

ഓര്‍‌മ്മകളെന്റെ മനസ്സിന്നുള്ളില്‍‌ ആളിപടരുവതറിയാതേതോ
മൂകവിഷാദപഥത്തിലെ രാഗാലാപനമെന്നുപറഞ്ഞകണക്കെ
മറുനാടിന്‍മണമേറും ചായയിലറിയാതാരോ പറയും‌പോലൊരു കവിത
ഇതാണു കുറിച്ചതിലേറും തെറ്റുകളെന്നതു മാറാ സത്യം.

30 May 2007

അന്യന്‍

സ്വന്തം‌ ജനത്തിന്റെ ഇടയിലൊരന്ന്യനായ്‌‌
കണ്ണുനീര്‍‌ കണ്ണടയാക്കി നില്‍‌ക്കുന്നു ഞാന്‍‌
തിങ്ങിനിറയുന്ന കൂട്ടത്തിലേകനായ്
ഓര്‍‌മ്മപ്പുതപ്പുപുതച്ചു നില്‍‌ക്കുന്നു ഞാന്‍‌

പലരും‌ പറഞ്ഞിവനന്ധനാകാം‌
അതിനൊപ്പമോ മൂകനുമായിരിക്കാം‌
ചെകിടനാകാനിടയില്ല ശബ്ദങ്ങളെ
ഉടനെ അറിയുന്നുവെന്നതിനാല്‍‌

ബാല്ല്യ സഖിയുടെ നിഷ്കളങ്കത്വത്തി-
നോര്‍‌മ്മ മനസ്സിന്റെഉള്ളില്‍‌ സ്പന്ദിക്കവെ
ആരോ ചിരിച്ചമുഖവുമായ്‌ മുന്നിലൂ-
ടോടിമറഞ്ഞപോല്‍‌ വ്യര്‍‌ത്ഥമായ്‌ തോന്നിയോ

കാതില്‍‌ മുഴങ്ങിയോ അമ്മതന്‍‌താരാട്ട്
ഓര്‍‌മ്മവരുന്നുവോ അച്ഛന്റെ ലാളനം
കണ്ണുതിരയുന്നാ നഷ്ടസ്വപ്നങ്ങളെ
കാതു കൊതിക്കുന്നു കേള്‍കാനാ സാന്ത്വനം‌

നെഞ്ചിന്റെയുള്ളിലെരിയും‌ ചിതയില്‍‌നി-
ന്നെങ്ങും‌പറക്കുന്ന ചാരകണങ്ങളില്‍‌
നിന്നുരുപ്പെട്ടയെന്‍‌ ചൂടുനിശ്വാസത്തെ-
യുള്ളിലൊതുക്കിത്തണുപ്പനായ്‌നിന്നു ഞാന്‍‌

പൊട്ടിക്കരയാന്‍‌ തുടിക്കുന്നകണ്ണുകള്‍-
‌ക്കൊപ്പംവിറക്കാന്‍‌ വിതുമ്പുന്നചുണ്ടിനെ
പല്ലിനിടയിലമര്‍‌ത്തി അനാഥനാ-
യെന്‍‌സ്വപ്നങ്ങളെ ബലിതീര്‍‌ത്തു നില്‍‌പ്പു ഞാന്‍‌.